Wednesday, July 1, 2009

നോക്ക്



യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.

സ്ലേറ്റില്‍
ആദ്യമായ് എഴുതിയ വാക്കു വളര്‍ന്ന്
ജീവിതത്തിലും
പന്തലിടുന്നത്
സ്വപ്നം കണ്ടിരുന്നു

പൂവും കായുമില്ലാത്ത
പാവല്‍പ്പടര്‍പ്പിനു മുകളില്‍
നോക്കുകുത്തിയുടെ കുപ്പായമിട്ട്
കരിക്കലം തലയില്‍ കമഴ്ത്തി
വെളുത്ത് ചിരിച്ച് നിന്നു

വിശന്ന വയര്‍
വയ്ക്കോലു തന്നെയോ
എന്ന നോട്ടങ്ങളെ
കരിങ്കണ്ണാ...!
എന്നു ചിതറിച്ച്

Saturday, June 13, 2009

കറിക്കത്തിയുടെ മൂര്‍ച്ചയെപ്പറ്റി



കറിക്കത്തിയുടെ
മൂര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ...

അരിഞ്ഞു നീക്കുമ്പഴും
നിലവിളിക്കാത്ത
ചീരയിലകളെക്കുറിച്ചു പറയേണ്ടിവരും

നെഞ്ചുപിളര്‍ന്ന്
കുടല്‍മാല പുറത്തിടുമ്പഴും
ഒന്നും മിണ്ടാത്ത
മത്തങ്ങകളെക്കുറിച്ച്

വിരലരിയുന്ന പോലെ
നുറുക്കി വീഴ്ത്തുമ്പഴും
ശബ്ദിക്കാത്ത
വെണ്ടക്കായകളെക്കുറിച്ച്

കവിളുപോലെ
മൃദുവായ് മുറിച്ചിടവേ
പിടയ്ക്കാത്ത
തക്കാളിത്തുടുപ്പിനെക്കുറിച്ച്

വെട്ടിയിടുമ്പോള്‍
നെഞ്ചിലെച്ചോര
നിശ്ശബ്ദതയുടെ വിരലില്‍ പുരട്ടിയ
ബീറ്റ്റൂട്ടിനെക്കുറിച്ച്

പറയേണ്ടി വരും
പ്രണയത്തിന്റെ ഒഴുക്കുകളെ
സ്വതന്ത്രമാക്കിയ
നിന്റെ ഹൃദയത്തിന്റെ
മൂര്‍ച്ചയെപ്പറ്റിയും..

Friday, June 5, 2009

പരല്‍

കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു

കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം

മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു

മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു

(എന്റെ പ്രിയ കളിക്കൂട്ടുകാരന്)

Friday, May 22, 2009

ബസ്റ്റാന്റിലെ ചിത്രകാരന്


സ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍

ഉറങ്ങുന്ന പോലുണ്ട്.

  © Blogger template Palm by Ourblogtemplates.com 2008

Back to TOP